ഫെവിക്കോൾ (Fevicol) എന്ത് കൊണ്ടാണ് അത് നിറച്ചു വച്ച പാത്രത്തിൽ ഒട്ടിപ്പിടിക്കാത്തത്?


നമ്മൾ സാധാരണ ഉപയോഗിക്കുന്ന പശകൾ അല്പനേരം വായു തട്ടിയാൽ ഒട്ടിപ്പിടിക്കുന്ന തരം പശകൾ ആണ്. ഈ പശയിൽ പോളിമറുകളെ ഒരു സോൾവന്റിൽ (വെള്ളം) കലക്കി (സസ്പെൻഡ് ചെയ്ത്) വച്ചേക്കുന്നത് ആണ്. കുപ്പിക്കുള്ളിൽ വച്ച് ഈ പോളിമറുകൾക്ക് പരസ്പരം ബോണ്ട് ചെയ്യാൻ പറ്റാത്തതിന് കാരണം കുപ്പിക്കുള്ളിലെ സോൾവന്റ് ആ പോളിമർ ബോണ്ടിംഗ് ഉണ്ടാകാതെ തടഞ്ഞ് നിർത്തുന്നു. ഈ പശയെ നമ്മൾ തടി, പേപ്പർ, തുണി, എന്നിങ്ങനെ ഏതെങ്കിലും പ്രതലത്തിൽ പുരട്ടുമ്പോൾ ഈ സോൾവെന്റ് പതിയേ ഇല്ലാതാവും (ബാഷ്പീകരിച്ചു പോകും) , അപ്പോൾ അവിടെ ഉള്ള പോളിമറുകൾക്ക് തമ്മിൽ തമ്മിൽ ബോണ്ടിംഗ് സാധ്യമാകും.



(poly venyl acetate)


ഫെവിക്കോളിൽ പോളിവിനൈൽ അസെറ്റേറ്റ് എന്ന പോളിമറിനൊപ്പം ജലാംശവും ഉണ്ടാകും. ആ ജലാംശം നഷ്ടപ്പെടുമ്പോഴാണ് അത് പശയുടെ സ്വഭാവം പ്രകടിപ്പിക്കുക. ഉദാഹരണമായി രണ്ടു പേപ്പർ ഒട്ടിക്കാൻ ശ്രമിക്കുമ്പോൾ പേപ്പർ ജലാംശത്തെ വലിച്ചെടുക്കുകയും തമ്മിൽ ഒട്ടിച്ചേരുകയും ചെയ്യും. പശ നിറച്ചു വെച്ച പാത്രത്തിൽ നിന്ന് ജലാംശം നഷ്ടപ്പെട്ടു പോകാത്തതിനാൽ അത് പാത്രത്തിന്റെ വശങ്ങളിൽ ഒട്ടിപ്പിടിക്കുന്നില്ല



കുപ്പിയിൽ പശ ഒട്ടുമുക്കാലും തീർന്ന് വരുമ്പോൾ ബാക്കി ഉള്ള പശ ഒട്ടിപ്പിടിച്ച് കട്ട ആകുന്നതിന് കാരണം കുറേ സോൾവന്റ് കുപ്പിക്കകത്ത് തന്നെയുള്ള വായുവിലേക്ക്ചേരുന്നതു കൊണ്ടാണ്.


ഇന്ത്യ മുഴുവൻ "ഒട്ടിപ്പോ " എന്ന് പറഞ്ഞു ഒട്ടിപ്പിച്ച ഫെവിക്കോൾ ചരിത്രം അല്പം:



ബല്‍വന്ത് പരേഖ് എന്ന് കേട്ടിട്ടുണ്ടോ? ആ പേര് കേള്‍ക്കാത്തവരും പക്ഷേ, അദ്ദേഹം സ്വന്തം ബ്രാന്റിനിട്ട ഒരു പേര് ഓര്‍ക്കാതിരിക്കില്ല - ഫെവിക്കോള്‍!


അതെ, നമ്മുടെ ജീവിതത്തില്‍ അതിസാധാരണമായ ആ ബ്രാന്റിനു പിന്നിലുള്ള വ്യവസായിയാണ്, ബല്‍വന്ത് പരേഖ്. ഇന്ത്യാ-ചരിത്രത്തില്‍ ഒട്ടിച്ചേര്‍ന്നു കിടക്കുന്ന ഒരു നാമം. ഫെവിക്കോള്‍ മാന്‍ എന്നാണ് അദ്ദേഹത്തിന്റെ വിളിപ്പേര്. ഗുജറാത്തിലെ ഭാവ് നഗര്‍ ജില്ലയിലെ മഹുവ എന്ന ചെറുപട്ടണത്തിലാണ് ബല്‍വന്ത് ജനിച്ചത്. മാതാപിതാക്കള്‍ അദ്ദേഹത്തെ അഭിഭാഷകനായി കാണാന്‍ ആഗ്രഹിച്ചു. കുടുംബത്തിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് ബല്‍വന്ത് മുംബൈയിലെ സര്‍ക്കാര്‍ ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. സ്വാതന്ത്ര സമരം കൊടുമ്പിരി കൊണ്ട സമയമായിരുന്നു അത്. മഹാത്മാഗാന്ധിയുടെ ചിന്തകള്‍ രാജ്യത്തെ യുവതലമുറയെ കീഴടക്കിയ സമയം. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച്, ബല്‍വന്തും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ ചേര്‍ന്നു. സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്ത അദ്ദേഹം പിന്നീട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ മുംബൈയിലേക്ക് തിരിച്ചുപോയി.



നിയമബിരുദം പൂര്‍ത്തിയാക്കിയെങ്കിലും, അദ്ദേഹം പ്രാക്ടീസ് ചെയ്തില്ല. 'നുണ പറയാന്‍ തോന്നിയില്ല' എന്നാണ് അതിനദ്ദേഹം പറഞ്ഞ കാരണം. മുംബൈ നഗരത്തില്‍ ജോലിയില്ലാതെ അദ്ദേഹം കഷ്ടപ്പെട്ടു. പിന്നീട് പ്രിന്റിങ് പ്രസ്സിലെ സഹായി മുതല്‍ ഒരു മരകമ്പനിയില്‍ പ്യൂണ്‍ വരെയുള്ള വിവിധ ജോലികള്‍ അദ്ദേഹം ചെയ്തു. ആരും സഹായിക്കാനില്ലാതെ, കൈയില്‍ അഞ്ചുപൈസയില്ലാതെ ബുദ്ധിമുട്ടിയ കാലമായിരുന്നു അത്. ആ ദിവസങ്ങളില്‍ ബല്‍വന്ത് ഭാര്യയോടൊപ്പം ഒരു സുഹൃത്തിന്റെ വെയര്‍ഹൗസിലാണ് താമസിച്ചിരുന്നത്. എന്നാല്‍ പതുക്കെ ജീവിതം പച്ചപിടിക്കാന്‍ തുടങ്ങി. അദ്ദേഹം ഒരു നിക്ഷേപകനെ കണ്ടെത്തുകയും, 1954 ല്‍ മുംബൈയിലെ ജേക്കബ്‌സ് സര്‍ക്കിളില്‍ പരേഖ് ഡൈചെം ഇന്‍ഡസ്ട്രീസ് എന്ന പേരില്‍ ഒരു ചെറിയ കമ്പനി തുടങ്ങുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ഇളയ സഹോദരന്‍ സുശീല്‍ പരേഖുമുണ്ടായിരുന്നു. അവിടെ ബല്‍വന്ത് ടെക്‌സ്‌റ്റൈല്‍ പ്രിന്റിംഗിനായി ഉപയോഗിക്കുന്ന നിറക്കൂട്ടുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി.പിന്നീട് 1959 -ലാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് അദ്ദേഹം ആരംഭിക്കുന്നത്. പരേഖിന്റെ പങ്കാളിത്വത്തിലുള്ള ഒരു ജര്‍മന്‍ കമ്പനി ഫെഡ്കോ മോവിക്കോള്‍ എന്ന പേരില്‍ ഒരു വെളുത്ത പശ നിര്‍മ്മിച്ചിരുന്നു. എന്തുകൊണ്ട് ഇന്ത്യയില്‍ അത്തരമൊരു ഉത്പന്നം നിര്‍മ്മിച്ചുകൂടാ എന്നദ്ദേഹത്തിന് തോന്നി. സിന്തറ്റിക് റസിന്‍, വെള്ളപ്പശ എന്നിവയുടെ അനന്തസാധ്യതകളെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കി. അങ്ങനെ കോള്‍ എന്ന ജര്‍മ്മന്‍ വാക്കും, ജര്‍മ്മന്‍ കമ്പനിയുടെ പേരും ചേര്‍ത്ത് ഫെവിക്കോള്‍ എന്ന പേരില്‍ അദ്ദേഹം വെളുത്ത പശ വിപണിയില്‍ ഇറക്കി.



ആ സമയം ബല്‍വന്തിന്റെ ഇളയ സഹോദരന്‍ നരേന്ദ്ര പരേഖും അമേരിക്കയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി അദ്ദേഹത്തോടൊപ്പം ബിസിനസ്സില്‍ പങ്കാളിയായി. ആളുകള്‍ക്കിടയില്‍ പെട്ടെന്ന് തന്നെ പ്രചാരം നേടിയ അത് താമസിയാതെ ഇന്ത്യന്‍ വിപണി കീഴടക്കി. 1963 ല്‍ മുംബൈയിലെ കോന്റിവിറ്റയിലാണ് ആദ്യത്തെ നിര്‍മാണ പ്ലാന്റ് ആരംഭിക്കുന്നത്. ഫെവിക്കോളില്‍ തുടങ്ങി ഇപ്പോള്‍ കമ്പനി എം-സീല്‍, ഫെവിക്വിക്, ഫെവിസ്റ്റിക്, ഡോ. ഫിക്‌സിറ്റ് തുടങ്ങി ഇരുനൂറിലധികം ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നു. 1973 ല്‍ വയലറ്റ് പിഗ്മെന്റ് ഉത്പാദനം ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ കമ്പനിയും പിഡിലൈറ്റാണ്. ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ്, തായ്‌ലന്‍ഡ്, ദുബായ്, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കമ്പനിക്ക് ഫാക്ടറികളുണ്ട്. സിംഗപ്പൂരില്‍ ഒരു ഗവേഷണ കേന്ദ്രവുമുണ്ട്. പരസ്യങ്ങളിലും സിനിമാഗാനങ്ങളിലുമായി ഫെവിക്കോൾ ഇന്ത്യക്കാരുടെ മനസ്സിൽ ഇപ്പോഴും ഉണ്ട്.



2011 ഒക്ടോബര്‍ 28 ന് ടെക്‌സസിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജനറല്‍ സെമാന്റിക്‌സ് അദ്ദേഹത്തെ ജെ ജെ ടാല്‍ബോട്ട് വിന്‍ചെല്‍ അവാര്‍ഡ് നല്‍കി ആദരിക്കുകയുണ്ടായി. ഈ ബഹുമതി ലഭിച്ച ആദ്യത്തെ ഏഷ്യക്കാരനാണ് അദ്ദേഹം.


2013 ല്‍ 88- ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

Comments