എന്താണ് നരബലി ?.


നരബലി എന്നത് ഒരു ആചാരത്തിന്റെ ഭാഗമായി ഒന്നോ അതിലധികമോ മനുഷ്യരെ കൊല്ലുന്ന പ്രവൃത്തിയാണ്. സാധാരണയായി ദൈവത്തെ പ്രീതിപ്പെടുത്താൻ, ഭരണാധികാരികൾക്കായി, പുരോഹിതരുടെ നിർദേശപ്രകാരം, മരിച്ച പൂർവ്വികരുടെ ആത്മാക്കളെ പ്രീതിപ്പെടുത്താൻ എന്നിങ്ങനെയാണ് നരബലികൾ ചെയ്യുന്നത്. ചില ഗോത്ര സമൂഹങ്ങളിൽ നരബലി ആചാരത്തിന്റെ ഭാ​ഗമാണ്.

 *ദേവതാപ്രീതി, 

*ഭൂമിയുടെ ഫലപുഷ്ടി വർധിപ്പിക്കുന്നതിന്,

*അമാനുഷിക ശക്തികൾ സ്വായത്തമാക്കുന്നത്, 

*മരണ ശേഷം സ്വർഗം ലഭിക്കുന്നതിന്,രോഗമുക്തി,

*സന്താനഭാ​ഗ്യം, 

*സമ്പത്തും ഐശ്വര്യവും വർധിപ്പിക്കാൻ തുടങ്ങി വ്യത്യസ്ത നേട്ടങ്ങൾ ലഭിക്കുമെന്ന വിശ്വാസത്തിലായിരുന്നു നരബലി നടത്തിയിരുന്നത്. ചരിത്രത്തിലുടനീളം ഒട്ടുമിക്ക സംസ്കാരങ്ങളിലും നരബലി നില നിന്നിരുന്നതായി കാണാം.


ചരിത്രാതീത കാലം മുതൽ പല മനുഷ്യ സമൂഹങ്ങളിലും നരബലി അനുഷ്ഠിച്ചിരുന്നു. പ്രാചീനകാലത്ത് അതിക്രൂരമായാണ് നരബലി നടത്തിയിരുന്നത്. ഇരുമ്പ് യുഗം (Iron Age) ആയപ്പോഴേക്കും (ബിസിഇ ഒന്നാം സഹസ്രാബ്ദം), ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിൽ നരബലി കുറഞ്ഞു. എന്നാൽ, അമേരിക്കയിലെ ചില ഭാ​ഗങ്ങളിൽ, അമേരിക്കയിലെ യൂറോപ്യൻ കോളനി വൽക്കരണം വരെ, നരബലി തുടർന്നിരുന്നു. ആധുനിക മതേതര നിയമങ്ങൾ നരബലിയെ കൊലപാതകത്തിന് തുല്യമായി കണക്കാക്കുന്നു. ആധുനിക കാലത്തെ മിക്ക പ്രധാന മതങ്ങളും നരബലിയെ അപലപിക്കുന്നു.


നരബലി ആചാരപരമായ കൊലപാതകം എന്നും വിളിക്കപ്പെടുന്നു. നരബലിക്ക് പിന്നിലെ കാരണങ്ങൾ പ്രധാനമായും പലപ്പോഴും മതങ്ങളിലേക്ക് തന്നെയാണ് ചെന്നെത്തുന്നത്. ഇന്ത്യയിൽ ദൈവ പ്രീതിക്കായി, കൃഷി മികച്ചതാക്കുന്നതിന്, മഴ ലഭിക്കുന്നതിന്, ഐശ്വര്യവും സമ്പത്തും ഉണ്ടാകുന്നതിന് തുടങ്ങിയ കാരണങ്ങളാണ് നരബലിക്ക് പിന്നിൽ കണ്ടെത്തിയിരിക്കുന്നത്. പുരാതന ജപ്പാനിൽ, ഐതിഹ്യങ്ങൾ ഹിറ്റോബാഷിരയെ (മനുഷ്യസ്തംഭം) കുറിച്ച് പരാമർശിക്കുന്നു. അതിൽ ചില നിർമ്മാണങ്ങളുടെ, കെട്ടിടങ്ങളെ ദുരന്തങ്ങളിൽ നിന്നോ , ശത്രു ആക്രമണങ്ങളിൽ നിന്നോ സംരക്ഷിക്കുന്നതിനായി കന്യകകളെ ജീവനോടെ കുഴിച്ചുമൂടിയിരുന്നുവെന്ന് വ്യക്തമാക്കുന്നു.


1487-ൽ ടെനോക്‌റ്റിറ്റ്‌ലാനിലെ ഗ്രേറ്റ് പിരമിഡിന്റെ പുനഃപ്രതിഷ്ഠയ്‌ക്കായി, നാല് ദിവസത്തിനുള്ളിൽ 80,400 തടവുകാരെ അവർ നരബലിയർപ്പിച്ചതായി ആസ്‌ടെക്കുകൾ റിപ്പോർട്ട് ചെയ്തു. പതിനായിരത്തിനും , എൺപതിനായിരത്തിനും ഇടയിൽ ആളുകളെ ചടങ്ങിൽ ബലിയർപ്പിച്ചതായി ആസ്ടെക് വാർഫെയറിന്റെ രചയിതാവായ റോസ് ഹാസിഗ് പറയുന്നു. യുദ്ധത്തിൽ ദൈവപ്രീതി നേടുക എന്ന ഉദ്ദേശവും നരബലിക്ക് പിന്നിലുണ്ടാകും. ഹോമറിക് ഇതിഹാസത്തിൽ, ഇഫിജീനിയയെ അവളുടെ പിതാവ് അഗമെംനോൺ, ആർട്ടെമിസിനെ പ്രീതിപ്പെടുത്താൻ ബലിയർപ്പിക്കണമെന്നും അങ്ങനെ ദേവത ട്രോജൻ യുദ്ധം നടത്താൻ ഗ്രീക്കുകാരെ അനുവദിക്കുമെന്നും പറയുന്നുണ്ട്.


മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ചില സങ്കൽപ്പങ്ങളിൽ, മരണപ്പെട്ടയാളുടെ ശവസംസ്കാര ചടങ്ങിൽ ജോലിക്കാരെ കൂടെ ബലിയർപ്പിക്കുന്ന പതിവുണ്ടായിരുന്നു. മംഗോളുകൾ, സിഥിയന്മാർ, ഈജിപ്തുകാർ, വിവിധ മെസോഅമേരിക്കൻ മേധാവികൾ എന്നിവർ ആദ്യകാലത്ത് അവരുടെ വീട്ടുജോലിക്കാരെയും , സ്ത്രീകളെയും ഉൾപ്പെടെയുള്ളവരെ അടുത്ത ലോകത്തേക്ക് കൊണ്ടുപോകുന്നെന്ന വിശ്വാസത്തിൽ കൊലപ്പെടുത്താറുണ്ടായിരുന്നു. അവരുടെ യജമാനനോടൊപ്പം ബലിയർപ്പിക്കപ്പെടുന്നതിനാൽ, മരണാനന്തര ജീവിതത്തിൽ അവനെ സേവിക്കുന്നത് തുടരാൻ കഴിയുമെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത്.


ആചാരപരമായ ക്രിയകൾക്കായും , മാന്ത്രിക വിദ്യകൾക്കായും , അന്തസ്സിന്റെ കാര്യങ്ങളാലും കൊല്ലപ്പെട്ട എതിരാളിയുടെ തല എടുക്കുന്ന രീതിയാണ് ഹെഡ്ഹണ്ടിംഗ്. പുരാതന കാലത്തെ പല ആദിവാസി സമൂഹങ്ങളിലും ഇത് കണ്ടെത്തിയിരുന്നു. പല സംസ്കാരങ്ങളും അവരുടെ പുരാണങ്ങളിലും , മതഗ്രന്ഥങ്ങളിലും ചരിത്രാതീതമായ നരബലിയുടെ അടയാളങ്ങൾ കാണിക്കുന്നു. എന്നാൽ ഈ ആചാരം അവസാനിപ്പിച്ചു. അബ്രഹാമിന്റെയും , ഇസഹാക്കിന്റെയും കഥ (ബൈബിൾ ഉൽപ്പത്തി 22) നരബലി നിർത്തലാക്കിയതിനെ വിശദീകരിക്കുന്ന ഒരു എറ്റിയോളജിക്കൽ മിത്തിന്റെ ഉദാഹരണമായി ചിലർ കാണുന്നു. പഴയനിയമത്തിൽ നരബലി ഉണ്ടായിരുന്നുവെന്നും ഇതിനെ നിർത്തലാക്കുന്ന രീതിയിലാണ് ഇസഹാക്കിന് പകരം ആട്ടിൻകുട്ടിയെ ബലിയർപ്പിച്ചതെന്നും വിശ്വസിക്കപ്പെടുന്നു.


പുരാതന റോമിലെ നരബലി ക്രിസ്തുവിന് മുമ്പ് (ബിസി 97)ൽ ഒരു സെനറ്റോറിയൽ ഉത്തരവിലൂടെ നിർത്തലാക്കപ്പെട്ടുവെന്ന് പ്ലിനി ദി എൽഡർ പറയുന്നു. ഉത്തരവിലൂടെ നിരോധിക്കുന്നതിന് മുമ്പ് തന്നെ നരബലി വളരെ അപൂർവമായിത്തീർന്നിരുന്നു . ആ ഉത്തരവ് മിക്കവാറും ഒരു പ്രതീകാത്മക പ്രവൃത്തിയായിരുന്നു. നിർത്തലാക്കിയ നരബലിക്ക് പകരം മൃഗബലി, അല്ലെങ്കിൽ പുരാതന റോമിലെ അർഗെയ് പോലുള്ള പ്രതിമകളിലൂടെയുള്ള ബലി എന്നിവ നടപ്പാക്കിയതായും ചരിത്രം പറയുന്നു.

പാലങ്ങളോ , വീടുകളോ , പാതകളോ നിർമിക്കുന്നതിന്റെ ഭാഗമായി അതിന്റെ ഉറപ്പിന് വേണ്ടി, യുദ്ധങ്ങൾക്ക് മുൻപ്, പകർച്ച വ്യാധികൾ പൊട്ടിപുറപ്പെടുമ്പോൾ, രാജാക്കന്മാർ മരിക്കുമ്പോൾ എന്നിങ്ങനെ നിരവധി കാര്യങ്ങൾക്കായി നരബലികൾ നടപ്പിലാക്കിയിരുന്നു.

മനുഷ്യകുലത്തിലെ തന്നെ ഏറ്റവും വ‌ലിയ ദുരാചാരമായാണ് നരബലിയെ കണക്കാക്കുന്നത്. നിയമം മൂലം നിരോധിക്കപ്പെട്ടതെങ്കിലും ഇന്നും ലോകത്തിന്റെ പല ഭാ​ഗങ്ങളിലും രഹസ്യമായി നരബലി നടക്കുന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഇന്ത്യയുടെ പ്രാചീന കാലഘട്ടത്തിലും നരബലി നിലനിന്നിരുന്നതായാണ് ചരിത്രകാരന്മാർ പറയുന്നത്. ഇന്നും ഇന്ത്യയുടെ ചില ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ നരബലി അടക്കമുള്ള ദുരാചാരങ്ങൾ നടത്തപ്പെടാറുണ്ട്. 


രാജ്യത്ത് ഇത്തരത്തിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ ഒട്ടുമിക്കതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുണ്ടായ സംഭവമാണ് ഇതിന് മുൻപ് വിവാദമായത്. മന്ത്രവാദത്തിന്റെ ഭാഗമായി രണ്ട് പെൺമക്കളെ മാതാപിതാക്കൾ ഡംബൽകൊണ്ട് അടിച്ച് കൊല്ലുകയായിരുന്നു.

ഗവൺമെന്റ് വനിതാ കോളേജിലെ വൈസ് പ്രിൻസിപ്പളായ വെള്ളാരു പുരുഷോത്തമവും ഭാര്യ പത്മജയുമാണ് കൃത്യം നടത്തിയത്. ചിറ്റൂരിലുള്ള മൂന്ന് നില വീട്ടിൽ വച്ചായിരുന്നു കൊലപാതകം നടത്തിയത്.


കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ നരബലി നടന്നത് 


1955 ഏപ്രിൽ 23 നാണെന്ന് കരുതപ്പെടുന്നു. തിരുവനന്തപുരം കാട്ടാക്കടയിൽ കഴുത്തിൽ കുരുക്കിട്ട് 15കാരനെ ബലികഴിച്ചു. മൃതദേഹം ചാക്കിൽ ​കെട്ടി ​കൊണ്ടുപോകുംവഴി പൊലീസ് പിടിയിലായി. മന്ത്രവാദിയെയും , കൂട്ടാളികളെയും നാടുകടത്താൻ അന്ന് കോടതി വിധി പുറപ്പെടുവിച്ചു.

ഗുരുവായൂരിൽ 1956 സെപ്തംബർ 29നാണ് നരബലി നടന്നത്. രാധ എന്ന ആനയുടെ അസുഖം മാറാനാണ് ആന പ്രേമിയായ അപ്പസാമി എന്നയാൾ സുഹൃത്തായ കാശിയെ വെട്ടിക്കൊന്നത്. കാശി അമ്പലത്തി​ന്റെ കിഴക്കേ നടയിൽ കിടന്നുറങ്ങിയപ്പോൾ അപ്പസാമി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആന വലിയ ഒരു ജീവിയാണെന്നും മനുഷ്യൻ വളരെ ചെറിയ ജീവിയാണെന്നുമായിരുന്നു കോടതിയിൽ അപ്പസാമിയുടെ വിചിത്രമൊഴി.

1973 മെയ് 29നാണ് അതിക്രൂരമായ നരബലി നടന്നത്. കൊല്ലം ശങ്കരോദയം എൽ.പി സ്കൂളിലെ ദേവദാസൻ എന്ന ആറ് വയസുകാരനാണ് ഇരയായത്. അയൽവാസി അഴകേശൻ ദേവപ്രീതിക്കായി വിഗ്രഹത്തിന് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

1981 ഡിസംബറിൽ ഇടുക്കിയിൽ സോഫിയ എന്ന യുവതിയെ ഭർത്താവും ബന്ധുക്കളും ചേർന്ന് ​കൊന്നുകുഴിച്ചുമൂടി. ആഭിചാര മന്ത്രവാദിയുടെ നിർദേശപ്രകാരമായിരുന്നു കൊല. 

ഇതേവർഷം മുണ്ടിയെരുമയിൽ നിധി ലഭിക്കാനായി ആൺകുട്ടിയെ പിതാവും , സഹോദരിയും ചേർന്ന് വായും മൂക്കും കുത്തിക്കീറി കൊലപ്പെടുത്തി.

1983ൽ വയനാട്ടിൽ ഒരു നരബലി ശ്രമം അരങ്ങേറി. എരുമാട് പ്രൈമറി സ്കൂൾ അധ്യാപകനായ കേളപ്പനെ ബലികഴിപ്പിക്കാൻ ശ്രമിച്ചതിന് രണ്ടുപേർ ശിക്ഷിക്കപ്പെട്ടു.

1996 ഡിസംബർ 31ന് അർദ്ധരാത്രിയിൽ കായംകുളം കുഴിത്തറയിൽ നടന്ന നരബലിക്ക് ഇരയായത് ആറ് വയസുകാരി പെൺകുട്ടിയാണ്. സന്താനങ്ങൾ ഉണ്ടാകാനായി അജിത എന്ന ആറുവയസുകാരിയെ തുളസി-വിക്രമൻ ദമ്പതികൾ ബലി കൊടുക്കുകയായിരുന്നു. സ്കൂളിൽനിന്നും മടങ്ങിയ അജിതയെ ദമ്പതികൾ വീട്ടിലെത്തിച്ചു. രാത്രി മന്ത്രവാദിയുടെ സഹായത്തോടെ കുട്ടിയുടെ ദേഹത്ത് മുറിവുണ്ടാക്കി രക്തം ഊറ്റിയെടുത്തു. ശേഷം ശരീരം അടുത്തുള്ള കുളത്തിൽ ഉപേക്ഷിച്ചു.

2004ൽ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപവും നാല് വയസുകാരൻ ക്രൂരമായി കൊല്ലപ്പെട്ടു. യെിൽവേ സ്റ്റേഷനിൽ അച്ഛനും അമ്മക്കും ഒപ്പം കിടന്നുറങ്ങിയ കുട്ടിയെ കാണാതായി. അന്വേഷണത്തിൽ ഭാരതപ്പുഴയുടെ തീരത്ത് കൈകാലുകൾ​ ഛേദിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. സമീപത്ത്. പൂജ നടത്തിയിരുന്നതായും കണ്ടെത്തി. പ്രതികളെ ഇനിയും പിടികൂടിയിട്ടില്ല.

2014ന് കരുനാഗപ്പള്ളി തഴവയിൽ ഹസീന എന്ന യുവതിയെ മന്ത്രവാദി തൊഴിച്ചുകൊലപ്പെടുത്തി.

2021ലും കേരളത്തിൽ നരബലി അരങ്ങേറി. ഫെബ്രുവരിയിൽ പാലക്കാട് പുതുപ്പള്ളി തെരുവിലാണ് സംഭവം. മാതാവ് തന്നെയായിരുന്നു പ്രതി. ആറ് വയസുള്ള കുട്ടിയെ വീട്ടിലെ കുളിമുറിയിൽ കാലുകൾ കൂട്ടി കെട്ടിയിട്ട ശേഷം കഴുത്തറുത്ത് കൊല്ലുകയായിരുന്നു. ദൈവപ്രീതിക്കായാണ് ഇങ്ങനെ ചെയ്തത് എന്നാണ് അമ്മ നൽകിയ മൊഴി.പിന്നീട് അമ്മക്ക് മാനസിക രോഗമുണ്ടായിരുന്നു എന്ന് കണ്ടെത്തി.

ഏറ്റവും ഒടുവിൽ 2022 പത്തനംതിട്ട ഇലന്തൂരിൽ ദമ്പതികളുടെ ആരോഗ്യത്തിനും , ആയൂസിനും സാമ്പത്തികനേട്ടത്തിനുമായി രണ്ട് സ്ത്രീകളെ മൃഗീയമായി കൊലപെടുത്തുകയും പ്രതികൾ മനുഷ്യമാംസം കറിവെച്ചു കഴിക്കുകയും ചെയ്തു. നീലച്ചിത്രനിർമാണത്തിനാണ് എന്നും പത്ത് ലക്ഷം രൂപ തരാമെന്നും പറഞ്ഞാണ് സ്ത്രീകളെ നരബലിക്കായി തട്ടി കൊണ്ട്പോയത്.

ഇത്രയും ക്രൂരമായ കുറ്റങ്ങൾക്ക് പോലും ശരിയായ ശിക്ഷ ലഭിക്കാത്തത് ഇത്തരം കുറ്റകൃത്യങ്ങൾ വർധിക്കാനുള്ള കാരണമാകാം . അത് നമ്മുടെ നിയമത്തിന്റെ വലിയൊരു പോരായ്മ തന്നെയാണ്. ഈ നരഭോജികൾക്ക് കോടതി എന്ത് ശിക്ഷയാണ് നൽകുവാൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുന്നു.

Comments