വായനലോകം
ബീവറേജസ് കോർപ്പറേഷന്റെ ഗോഡൗണുകളിൽ ഉള്ള കാലാവധി കഴിയുന്ന മദ്യം പിന്നീട് എന്ത് ചെയ്യും?
സംസ്ഥാനത്തെ ഔട്ട്‌ലെറ്റുകളിലും , ഗോഡൗണുകളിലും ഉള്ള ഉപയോഗശൂന്യമായ മദ്യം നശിപ്പിക്കാൻ വൈകിയാൽ പുതിയ സ്റ്റോക്ക് വയ്ക്കാൻ സ്ഥലമില്ലാത്ത സ്ഥിതി വരും. ഇടയ്ക്കിടയ്ക്ക് അത് വലിയ തോതിൽ പലയിടത്തും കെട്ടിക്കിടക്കാറുമുണ്ട്. ഏറ്റവും ഒടുവിലത്തെ ഔദ്യോഗിക കണക്കനുസരിച്ച് 5,13,253 കെയ്സ് മദ്യമാണ് നശിപ്പിക്കാനുള്ളത് (2022 ജനുവരി) ഇറക്കിവയ്ക്കാൻ സ്ഥലമില്ലാത്തതിനാൽ പുതിയ മദ്യവുമായി മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയ ലോറികൾ ഗോഡൗണുകളുടെയും , ഷോപ്പുകളുടെയും സമീപത്ത് ചിലപ്പോൾ ദിവസങ്ങളോളവും , മാസങ്ങളോളവും നിർത്തിയിടേണ്ടിവരുന്നതും പല സുരക്ഷാപ്രശ്നങ്ങളും ഉണ്ടാക്കാറുണ്ട്. ഇങ്ങനെയുളള പല സ്ഥലങ്ങളിലും മദ്യം മോഷണം പോവുകയും ചെയ്യും.
കാലാവധി കഴിയുന്ന മദ്യം മാറ്റുന്നത് അനിശ്ചിതമായി നീളുന്നതിനാൽ പുതിയ സ്റ്റോക്ക് ഇറക്കാൻ കഴിയാത്തത് ചില പ്രധാന ഷോപ്പുകളിലെ വിൽപനയെ ബാധിക്കുകയും ചെയ്യും.കെട്ടിക്കിടക്കുന്ന മദ്യത്തിൽ നല്ലൊരുപങ്കും ബീയറാണ്. അതിന്റെ കാലാവധി ആറു മാസം മാത്രമാണ്. മറ്റു മദ്യങ്ങൾ പലതും കൂടുതൽ കാലം സൂക്ഷിക്കാനാകും. വില കുറഞ്ഞ മദ്യത്തിന് പെട്ടെന്ന് പൂപ്പൽ വരും.
തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർമില്ലിലുളള പ്ലാന്റിലാണ് കാലാവധി കഴിഞ്ഞ മദ്യം നശിപ്പിക്കാൻ നിലവിൽ സംസ്ഥാനത്ത് പ്രത്യേക സംവിധാനമുളളത്. മദ്യത്തിൽ നേരിയ തോതിലുളള പ്രശ്നം കണ്ടെത്തിയാൽപോലും അത് ‘ഡെഡ് സ്റ്റോക്ക്’ എന്ന ഗണത്തിൽപ്പെടുത്തുകയാണ് ചെയ്യുന്നത്.
സംശയം തോന്നുന്ന ബോട്ടിലുകളിലെ മദ്യം രാസപരിശോധനയ്ക്ക് അയയ്ക്കാനും വ്യവസ്ഥയുണ്ട്.സ്റ്റോക്ക് എടുക്കുമ്പോഴാണ് ഉപയോഗശൂന്യമായ കെയ്സുകൾ തരംതിരിക്കുന്നത്. ഇവ സമയബന്ധിതമായി ഒഴിവാക്കിയില്ലെങ്കിൽ പുതിയ സ്റ്റോക്ക് ഗോഡൗണിൽ സൂക്ഷിക്കാൻ കഴിയില്ല. മധ്യമേഖലയിൽ ഏറണാകുളം വെങ്ങോലയിലെ വലിയ ഗോഡൗൺ ഉൾപ്പടെ പലയിടത്തും സ്ഥലമില്ലാത്തതിനാൽ ചിലപ്പോൾ ലോഡ് കണക്കിന് മദ്യം പുറത്തുകിടക്കാറുണ്ട് .
വന്ന ലോഡുകൾ കെട്ടിക്കിടക്കുകയും അവ സുരക്ഷിതമായി സൂക്ഷിക്കാനും ബീവറേജസ് കോർപ്പറേഷന് വലിയ ചെലവുണ്ട്. എംഡിഎല്ലിൽ മദ്യം നശിപ്പിക്കാൻ പ്രത്യേക സംവിധാനമില്ലെന്നതിനാൽ സ്റ്റോക്ക് ട്രാവൻകൂർ ഷുഗർമില്ലിലേക്കു കൊണ്ടുപോവും. അവിടെ സൂക്ഷിക്കാൻ കൂടുതൽ സ്ഥലമുണ്ടെന്നതാണ് നിലവിൽ ബെവ്കോയുടെ ആശ്വാസം .
കാലാവധി കഴിഞ്ഞ മദ്യം നശിപ്പിക്കുന്നത് അല്പം മെനക്കെട്ട പണിയാണ്. ബോട്ടിലുകൾ തുടർച്ചയായി പൊട്ടിച്ചൊഴിച്ചാൽ പരിസരത്തുള്ള ചെടികളും , മരങ്ങളുമൊക്കെ കരിയാറുണ്ട്. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർമില്ലിനോടനുബന്ധിച്ചുളള പ്രത്യേക പ്ലാന്റിലാണ് ഇത്തരം മദ്യം നശിപ്പിക്കാറ്. കെയ്സിലെ ഓരോ കുപ്പിയും പൊട്ടിച്ച് മദ്യം ഒഴിച്ചുകളയുന്നതാണ് രീതി. ഇത് മരങ്ങളുടെ ചുവട്ടിൽ കൂടുതൽ ഒഴിച്ചാൽ അത് ഉണങ്ങുകയും ചെയ്യും. ബോട്ടിലുകൾ പൊട്ടിച്ചൊഴിക്കാൻ പരിശീലനം ലഭിച്ച തൊഴിലാളികളെയും നിയമിക്കാറുണ്ട്.
Comments
Post a Comment