മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കാൻ കേരളം കണ്ടെത്തിയിരിക്കുന്ന സ്ഥലം.



നിലവിലുള്ള അണക്കെട്ട് ഈ സ്ഥലത്തിനു 366 മീറ്റർ മുകളിലാണ്.

മുല്ലപ്പെരിയാറിൽ പുതിയ ഡാം;
അനുമതി കിട്ടിയാൽ 3 വർഷത്തിനകം, കടമ്പകളേറെ....
  
തിരുവനന്തപുരം:
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കാൻ തമിഴ്നാട് അനുമതി നൽകിയാൽ കേരളം 3 വർഷത്തിനുള്ളിൽ ഡാം പണിയും. ഇതു മുന്നിൽ കണ്ടാണ് സംസ്ഥാന ജലവിഭവ വകുപ്പ് പുതുതായി നിർമിക്കാൻ ഉദേ‍ശിക്കുന്ന ഡാമിന്റെ വിശദ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കുന്നത്.

പുതിയ അണക്കെട്ടിൽ വെള്ളം നിറച്ച് സുരക്ഷാപരിശോധന നടത്തിയശേഷം, പഴയ ഡാം പൊളിക്കാനാണ് (ഡീകമ്മിഷൻ) ആലോചന. ഡീകമ്മിഷൻ ചെയ്യുമ്പോൾ അടിഞ്ഞു കൂടുന്ന അവശിഷ്ടങ്ങളുടെ കണക്കും തയാറാക്കും. വനമേഖല‍യായതിനാൽ ഇതു അടിയന്തരമായി നീക്കം ചെയ്യാൻ കർമപദ്ധതിയും തയാറാക്കും.

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടു നിർമിക്കണമെങ്കിൽ തമിഴ്നാടിന്റെ അനുമതി വാങ്ങണമെന്നാണു സുപ്രീംകോടതി നിർദേശം. കേരളത്തിലെ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി പുതിയ ഡാം നിർമിക്കാൻ തമിഴ്നാട് തയാറായാൽ, അണക്കെട്ടു നിർമിക്കുന്നതു സംബന്ധിച്ച നടപടിക്രമങ്ങൾ വേഗത്തിലാക്കാനാ‍ണു കേരളത്തിന്റെ നീക്കം. തമിഴ്നാട് സർക്കാർ അനുകൂ‍ല തീരു‍മാന‍മെടുക്കുമെന്ന പ്രതീക്ഷയിലാണ് കേരളം.

ഇടുക്കി ജില്ലയിൽ കുമളി പഞ്ചായത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും 366 മീറ്റർ താഴെയാണ് പുതിയ അണക്കെട്ടി‍നായി കേരളം സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിലാണ് ഇൗ പ്രദേശം.

പുതിയ അണക്കെട്ട്;കേരളത്തിനു മുന്നിലെ കടമ്പകൾ

∙ പുതിയ അണക്കെട്ടു നിർമിക്കുന്നതിനു മുന്നോടിയായി പരിസ്ഥിതി ആഘാത പഠനം പൂർത്തിയാക്കി അംഗീകാരത്തിനായി നൽകണം.
കരാർ ഏജൻസിയായ ഹൈദരാബാദിലെ പ്രഗതി ലാ‍ബ്സ് ആൻഡ് കൺസൽ‍റ്റൻസ് പ്രൈവറ്റ് ലിമിറ്റഡി‍‍നെയാണ് പഠനം നടത്താൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്.
വർഷ കാലം, വർ‍ഷ കാലത്തിനു മുൻപുള്ള സാഹചര്യം, ശി‍ശി‍ര കാലം എന്നിവ മുല്ലപ്പെരിയാർ മേഖലയിലെ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നിവയാണ് പരിസ്ഥിതി ആഘാത പഠന വി‍ധേയമാക്കുന്ന വിഷയങ്ങൾ. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ അണക്കെട്ട് നിർമാണത്തെക്കുറിച്ച് തീരുമാനമെടുക്കുക.

∙ ഡിപിആർ തയാറാക്കിയ ശേഷം, അണക്കെട്ടു സംബന്ധിച്ച സ്ഥലത്തിന്റെ വിവരങ്ങൾ, പരിസ്ഥിതി ആഘാത പഠന റിപ്പോർട്ട് തുടങ്ങിയവ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി‍ക്കായി സമർപ്പിക്കണം.

വനം പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയാൽ അന്തിമ അനുമതിക്കായി കേന്ദ്ര ജലകമ്മി‍ഷന് നൽകണം..

Comments