നാലു കിലോഗ്രാമിൽ കൂടുതൽ ഭാരം താങ്ങും. പൊട്ടില്ല;ലോകത്തിലെ ആദ്യത്തെ 'ഒട്ടിക്കുന്ന' യൂണിസെക്സ് കോണ്ടം പുറത്ത്


ലോകത്തിലെ ആദ്യത്തെ 'ഒട്ടിക്കുന്ന' യൂണിസെക്‌സ് കോണ്ടം പുറത്തിറക്കി മലേഷ്യന്‍ സ്റ്റാര്‍ട്ട് അപ്പ് ട്വിന്‍ കാറ്റലിസ്റ്റ്.

Wondaleaf' എന്ന ബ്രാന്‍ഡിലാണ് ഒട്ടിക്കുന്ന കോണ്ടം പുറത്തിറക്കിയിരിക്കുന്നത്. നൂതനമായ ഈ സാങ്കേതിക വിദ്യയെ സ്വീകരിച്ച്‌ യുവതലമുറ. മലേഷ്യയിലെ അറിയപ്പെടുന്ന ഡോക്ടര്‍ ആയ ഡോ. ജോണ്‍ ടാങ് ആണ് ഇതിന്റെ പിന്നിലെ കണ്ടുപിടുത്തക്കാരന്‍. ഗൈനക്കോളജിസ്റ്റായ ഡോ. ടാങ് തന്നെ കാണാനെത്തുന്ന രോഗികളുടെ നിരന്തരമായ 'ലൈംഗിക പരാതികള്‍' കേട്ട് മനം മടുത്തിട്ടാണ് അവസാനം ഇത്തരമൊരു പരീക്ഷണത്തിലേക്ക് നീങ്ങിയത്.

അറിയാതെ സംഭവിക്കുന്ന ഗര്‍ഭവും ഗുഹ്യരോഗങ്ങളെക്കുറിച്ചുള്ള രോഗികളുടെ പരാതിയുമാണ് ഡോക്ടര്‍ക്ക് കൂടുതലും കേള്‍ക്കേണ്ടി വന്നത്. ലൈംഗികബന്ധത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സുരക്ഷാ ഉപാധിയായ കോണ്ടം ഉപയോഗിച്ചിട്ട് പോലും സുരക്ഷിതത്വം ഇല്ലെന്നാണ് പലരും പരാതി പറയുന്നത്. ലൈംഗിക ബന്ധത്തിന് ശേഷം പുരുഷലിംഗം ചുരുങ്ങുന്ന നിമിഷം അതില്‍ നിന്ന് ധരിച്ച ആള്‍ അറിയാതെ കോണ്ടം ഊര്‍ന്നു പോവാനുള്ള സാധ്യത ഏറെയാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് അദ്ദേഹം പുതിയ മാര്‍ഗം തേടിയത്. ആഗ്രഹിക്കാതെ വരുന്ന ഗര്‍ഭങ്ങളും എന്നെന്നേക്കുമായി പരിഹരിക്കാന്‍ ഡോ. ടാങ് ആഗ്രഹിച്ചു.

0.02mm ട്വിന്‍ പോളി യൂറിത്തീന്‍ ഫിലിം എന്ന മെറ്റീരിയല്‍ കൊണ്ടാണ് പുതിയ 'ഒട്ടിക്കുന്ന' കോണ്ടം നിര്‍മിച്ചിട്ടുള്ളത്. ലൈംഗിക ബന്ധം തുടങ്ങും മുമ്ബ് സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തങ്ങളുടെ ജനനേന്ദ്രിയങ്ങളില്‍ ഒട്ടിച്ചു വെക്കാവുന്ന ഈ കോണ്ടം, ആവശ്യം പൂര്‍ത്തിയായ ശേഷം പതുക്കെ ഇളക്കി കളയാവുന്നത് ആണ്. ലൈംഗികാവയവങ്ങള്‍ പോലെ ഏറെ സെന്‍സിറ്റീവ് ആയ ഇടങ്ങളില്‍ ഒട്ടിക്കുന്നത് ആരോഗ്യകരമായി മോശം ഫലം അല്ലെ നല്‍കുക എന്നോര്‍ത്ത് ആശങ്കയുണ്ടായിരുന്ന പലരും ഇത് ഉപയോഗിച്ച ശേഷം മികച്ച അഭിപ്രായമാണ് പ്രകടിപ്പിച്ചത് എന്ന് ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.

ഈ യൂനിസെക്സ് കോണ്ടത്തിന്റെ നാലു കിലോഗ്രാമില്‍ കൂടുതല്‍ ഭാരം താങ്ങാനുള്ള ശേഷിയുണ്ട്. 14.8kPa സമ്മര്‍ദ്ദം വരും വരെ ഇത് പൊട്ടില്ല എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. അലര്‍ജി ഉള്ളവര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് ഡോക്ടറുടെ വാദം. ഈ പുതിയ കണ്ടെത്തലിനെ തുടര്‍ന്ന് മലേഷ്യന്‍ സര്‍ക്കാരില്‍ നിന്നും, മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന പല എന്‍ജിഒകളില്‍ നിന്നും ഒക്കെ ഡോ. ടാങ്ങിന് തുടര്‍ ഗവേഷണത്തിനുള്ള ഗ്രാന്റുകള്‍ കിട്ടിയിട്ടുണ്ട്.

Comments